ജീവിതത്തിന്റെ നല്ലൊരു ഭാഗം യന്ത്രക്കാറുകള്‍ക്ക് നല്‍കി അവയുടെ ചരിത്രമെഴുതിയ ഒട്ടേറെ ഓട്ടോ മൊബൈല്‍ ജേണലിസ്റ്റുകളെ ഇതില്‍ വായിക്കാം. കെന്‍ പ്രൂഡി, ടോം മക്കാഹില്‍, ഡേവിഡ് ഇ ഡേവീസ് ജൂനിയര്‍, ബ്രോക്ക് യേറ്റ്‌സ്, പാട്രിക്ക് ബദാര്‍ദ്, പീറ്റര്‍ ഈഗന്‍, ജീന്‍ ലിന്‍ഡാമൂഡ് ജെന്നിങ്‌സ്, ജെര്‍മി ക്ലാര്‍ക്ക്‌സണ്‍. എല്‍.ജെ.ക്കെ സ്‌ട്രെയിറ്റ്‌സ് എന്നീ പ്രമുഖ ഓട്ടോ മൊബൈല്‍ ജേണലിസ്റ്റകളുടെ വാഹനാനുഭവങ്ങളുടെ ഒരു സമാഹാരമാണിത്.
കാറുകളോട് ബന്ധപ്പെട്ട കഥകള്‍ കൂടിചേരുമ്പോള്‍, ചക്രങ്ങളില്‍ ഒരുളുന്ന പുത്തന്‍ അനുഭവമാണ് പുസ്തകം പകരുന്നത്. വളരെക്കാലം മുന്‍പ് എഴുതിയതാണെങ്കിലും ജാക്ക് കെറൊവ്ക്ക്, ഹണ്ടര്‍ എസ് തോംസണ്‍, എന്നീ പ്രമുഖ നോവലിസറ്റുകള്‍ പകരുന്ന കാലഹരണപ്പെടാത്ത ആവിഷ്‌ക്കാരം.

മൂന്ന് ആഴ്ചകള്‍ കൊണ്ട് ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കിയ ശേഷം അത് പ്രസിധികരിച്ചു പുറത്ത് വരാനായി ഏഴ് വര്‍ഷം കാത്തിരുന്ന കഥാകാരനാണ് ജാക്ക് കെറൊവ്ക്ക്. പക്ഷെ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷവും യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് നോവലിന് ലഭിച്ചതെന്നോര്‍ക്കുമ്പോള്‍ കെറൊവ്ക്കിനെ വേര്‍തിരിച്ചറിയാം. ഓട്ടോമൊബൈല്‍ കോളമിസ്റ്റും പുലിറ്റ്‌സര്‍ പ്രൈസ് ജേതാവുമായ ഡാന്‍ നീലിന്റെ അനുഭവങ്ങള്‍ കൂടി ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പുസ്തകത്തിന് മികവേറിയേനെ.
288 പേജുകളുള്ള ഈ പുസതകത്തിന് 25 ഡോളറാണ് (ഏകദേശം 1125 രുപ) വില.
ക്രിസിലേഴ്‌സ് ടര്‍ബൈന്‍ കാര്‍സ്
'ക്രിസിലേഴ്‌സ് ടര്‍ബൈന്‍ കാര്‍സ്' പറയുന്ന കഥ രണ്ടാം ലോകമഹായുദ്ധത്തോട് ബന്ധപ്പെട്ടതാണ്. യുദ്ധത്തില്‍ കാറുകള്‍ക്കെന്ത് കാര്യം എന്ന് ചോദിക്കാന്‍ വരട്ടെ. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് എ 86 ടര്‍ബോ പ്രോപ്പ് വിമാനങ്ങളുടെ എഞ്ചിനില്‍ ക്രിസ്‌ലര്‍ ഒരു സവിശേഷത കണ്ടെത്തിയതോടെയാണ് കഥയുടെ തുടക്കം. യുദ്ധവിമാനങ്ങള്‍ക്ക് മാത്രമല്ല കാറുകളിലും ഇത് ഉപയോഗിക്കാം എന്നതായിരുന്നു ക്രിസ്‌ലര്‍ കണ്ടെത്തിയത്.ഇതിന് പ്രതിബന്ധമായ സാങ്കേതിക പരിമിതികള്‍ മറികടന്ന് ക്രിസ്‌ലര്‍ എന്‍ജിനുകള്‍ ഡിസൈന്‍ ചെയ്തു. ഇവ കരുത്ത് പകരുന്ന 50 കാറുകളും തയ്യാറായി. എല്ലാം രണ്ട് ഡോറുകളോട് കൂടിയ ഹാര്‍ഡ് ടോപ്പ് കാറുകളായിരുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോഗിച്ചു നോക്കാന്‍ പ്രത്യേകം തിരഞ്ഞെടുത്ത് കുടുംബങ്ങള്‍ക്ക് കാറുകള്‍ കൈമാറും വരെ എല്ലാം സാധരണ ഗതിയില്‍ നീങ്ങി.
എന്നാല്‍, പിന്നീട് സംഭവിച്ചതെല്ലാം വാഹന ചരിത്രത്തിന്റെ തന്നെ ഭാഗമായി. കാറുകള്‍ക്ക് വിചാരിച്ച സ്വീകാര്യത ലഭിച്ചില്ല. കൂടാതെ ചിലതെല്ലാം നശിക്കുകയും ശേഷിച്ച കാറുകള്‍ മ്യൂസിയത്തില്‍ ഇടം കണ്ടെത്തുകയും ചെയ്തു. എന്തായിരുന്നു ഇവയുടെ പരാജയത്തിന് പിന്നില്‍? പുസ്തകത്തിലൂടെ ഈ ചോദ്യത്തിനുത്തരം കണ്ടെത്താനാണ് സ്റ്റീവ് ലെഹ്‌റ്റോയുടെ ശ്രമം. എന്‍ജിന് പിന്നില്‍ പ്രവര്‍ത്തിച്ച എന്‍ജിനിയര്‍മാരില്‍ ജീവിച്ചിരിക്കുന്നവരുമായി നടത്തിയ മുഖാമുഖങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊളിച്ചിരിക്കുന്നു. 24.95 ഡോളറാണ് വില (ഏകദേശം 1125 രൂപ).
ബിഹൈന്‍ഡ് ദ വീല്‍
വേഗം വല്ലാത്തൊരാവേശമാണ്. എഫ് വണ്‍ റേസ് കാണുമ്പോഴായാലും വണ്ടിയോടിക്കുമ്പോഴായാലും. എന്നാല്‍ റേസ് ട്രാക്കിലെ അതിവേഗ കാറുകള്‍ ഡ്രൈവ് ചെയ്യാന്‍ ആവേശം മാത്രം പോര. റേസിങ് ട്രാക്കുകളില്‍ സ്റ്റീയറിങ്ങ് വീലിന് പിന്നിലെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ ആവിഷ്‌ക്കാരമാണ് ബിഹൈന്‍ഡ് ദ വീല്‍ എന്ന പുസ്തകം.ജുവാന്‍ മാന്വല്‍ ഫാന്‍ജിനയോ, ജിം ക്ലാര്‍ക്ക്, ടാസിയോ നവോളാരി, അയേര്‍ട്ടണ്‍ സെന്ന എന്നീ അതിവേഗ കാറോട്ടക്കാരുടെ പ്രകടനങ്ങളുടെ വാക്കുകളിലൂടെയുള്ള ദൃശ്യാവിഷ്‌ക്കാരമെന്നും പുസ്തകത്തെ വിശേഷിപ്പിക്കാം. പ്രശസ്ത ഓട്ടോ മൊബൈല്‍ എഴുത്തുകാരന്‍ റോബര്‍ട്ട് പുയാലാണ് ഫ്രഞ്ചില്‍ എഴുതിയ പുസ്തകം ഇംഗ്ലീഷിലേക്ക് പകര്‍ത്തിയത്.
1900ന് മുന്‍പ് അനേകം റെക്കോഡുകള്‍ സൃഷ്ടിച്ച് പ്രശസ്ഥിയാര്‍ജ്ജിച്ച കാമിലെ ജെനാട്‌സി എന്നിവരെപ്പോലെയുള്ള അപൂര്‍വം വ്യക്തിത്വങ്ങളെ തിരച്ചറിയാനുള്ള അവസരം കൂടിയാണ് ഈ പുസ്തകം. 1957ലെ മിലെ മിഗഌയാ ഓപ്പണ്‍ റോഡ് റേസില്‍ നിര്‍ഭാഗ്യകരമായ ഒരു അപകടം കാരണം കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന അല്‍ഫോണ്‍സോ ഡിപോര്‍ട്ടാഗോയുടെ അനുഭവങ്ങളും പുസ്തകം പങ്ക് വെയ്ക്കുന്നു. ഇറ്റലിയില്‍ പൊതു നിരത്തില്‍ നടന്ന റേസിലുണ്ടായ അപകടത്തില്‍ 10 കാഴ്ചക്കാര്‍ കൊല്ലപ്പെട്ടു. ഇതാണ് അലഫോണ്‍സോയുടെ കരിയറിന് വിരാമമിട്ടത്.
