2011 ഫെബ്രുവരി 10, വ്യാഴാഴ്‌ച

ദിശാബോധം നിറഞ്ഞ ബജറ്റ് ഡോ. കെ.എന്‍. ഹരിലാല്‍ (സംസ്ഥാന ആസൂത്രണബോര്‍ഡംഗം)

സംസ്ഥാന ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തികാവലോകനം പുറത്തുകൊണ്ടുവന്ന കണക്കുകള്‍ ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ സമ്പദ്ഘടന വികസനത്തിന്റെയും വളര്‍ച്ചയുടെയും കൂടുതല്‍ ഉയര്‍ന്ന പന്ഥാവിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന വസ്തുത കൂടുതല്‍ വ്യക്തമാക്കുന്ന കണക്കുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എണ്‍പതുകളുടെ അവസാനം മുതല്‍ കേരളം തുടര്‍ച്ചയായി ഉയര്‍ന്ന വളര്‍ച്ചനിരക്കുകള്‍ നിലനിര്‍ത്തുകയാണ്. സമീപകാലത്തായി സംസ്ഥാനത്തിന്റെ വളര്‍ച്ചനിരക്കുകള്‍ അഖിലേന്ത്യാ ശരാശരിയേക്കാള്‍ മെച്ചമായിരിക്കുന്നു. സേവനമേഖലയില്‍ ഒതുങ്ങിനിന്നിരുന്ന ഉയര്‍ന്ന വളര്‍ച്ച സമീപവര്‍ഷങ്ങളില്‍ വ്യവസായമേഖലയിലേക്കും പകര്‍ന്നിരിക്കുന്നു. കാര്‍ഷികമേഖലയിലെ പിന്നോട്ടടി തുടരുകയാണെങ്കിലും വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ അവിടെയും ദൃശ്യമാണ്. ഉയര്‍ന്ന വളര്‍ച്ച നിരക്കുകള്‍ക്കൊപ്പം മാനവവികസന സൂചകങ്ങളുടെ കാര്യത്തില്‍ മുന്‍കാലത്ത് കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ മെച്ചപ്പെടുത്താനും സാധിച്ചിരിക്കുന്നു എന്ന കാര്യവും സാമ്പത്തിക അവലോകനം അടിവരയിടുന്നു. സമ്പദ്ഘടനയിലെ ഈ ഉത്കര്‍ഷം സംസ്ഥാനത്തിന്റെ നികുതി-നികുതിയേതര വരുമാനത്തിന്റെ വര്‍ധനയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന  സന്തോഷവാര്‍ത്തയും കണക്കുകള്‍ വ്യക്തമാക്കുന്നു. സമ്പദ്ഘടനയില്‍ പൊതുവിലും സര്‍ക്കാറിന്റെ വരുമാനത്തില്‍ വിശേഷിച്ചും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉത്കര്‍ഷത്തെ ആഘോഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം, ഉയര്‍ന്ന വളര്‍ച്ച നിരക്കുകളുടെയും വരുമാനത്തിന്റെയും അന്തരീക്ഷം സര്‍ക്കാറിന്റെയും ധനമന്ത്രിയുടെയും ഉത്തരവാദിത്തങ്ങള്‍ പലമടങ്ങ് വര്‍ധിപ്പിച്ചിരിക്കുന്നു എന്ന തിരിച്ചറിവും ബജറ്റ് പ്രസംഗത്തില്‍ ഉടനീളം കാണാം. മെച്ചപ്പെട്ട വളര്‍ച്ച നിരക്കുകള്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നതോടൊപ്പം പരിഹൃതമാകാതെ ശേഷിക്കുന്ന പഴയ വികസന  പ്രശ്‌നങ്ങള്‍ക്കും ഉയര്‍ന്ന വളര്‍ച്ച സൃഷ്ടിക്കുന്ന പുതിയ വികസന സമസ്യകള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അതിന് വ്യക്തമായ കാഴ്ചപ്പാടും കര്‍മപരിപാടിയും ആവശ്യമാണ്. ദിശാബോധത്തിന്റെ പൂത്തിരി കത്തിക്കുന്ന അത്തരമൊരു കര്‍മപദ്ധതി കൂടി അവതരിപ്പിക്കുന്നു എന്നതും പുതിയ ബജറ്റിന്റെ സവിശേഷതയാണ്.
പുതിയ ബജറ്റിന്റെ സവിശേഷതയെക്കുറിച്ച് പറയുന്നതിനോടൊപ്പം ഇടതുമുന്നണി സര്‍ക്കാറിന്റെ ധനകാര്യ-ആസൂത്രണനയങ്ങളിലെ തുടര്‍ച്ചയെക്കുറിച്ചും മുന്‍സര്‍ക്കാറിന്റെ സമീപനത്തില്‍ നിന്നുള്ള വ്യത്യാസത്തെക്കുറിച്ചും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാറിന്റെ വികസന-ക്ഷേമ ചെലവുകള്‍ വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാറിനെത്തന്നെ ചെറുതാക്കണം എന്ന നവഉദാരവത്കരണ സമീപനത്തെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഈ സര്‍ക്കാറിന്റെ തുടക്കം.
നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിച്ചും ആരോഗ്യകരമായ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കടമെടുത്തും സര്‍ക്കാറിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരമാവധി വര്‍ധിപ്പിക്കണം എന്ന ഇടതുനയമാണ് ധനമന്ത്രി ആദ്യത്തെ അഞ്ച് ബജറ്റിലും ഉയര്‍ത്തിപ്പിടിച്ചത്. ആറാമത്തെ ബജറ്റിലും ഇതേ ധനനയം തന്നെയാണ് അദ്ദേഹം സ്വീകരിക്കുന്നത്. ധനകാര്യ ഉത്തരവാദിത്ത ബില്ലിന്റെ പരിമിതികളെ അതിജീവിക്കാന്‍ സര്‍ക്കാറിനെ പ്രാപ്തമാക്കിയത് വാസ്തവത്തില്‍ ഈ നയം മാറ്റമാണ്. പുതിയ വികസന-ധനകാര്യ നയങ്ങള്‍ നടപ്പാക്കിയതിന്റെ ഫലമായി വിവിധ ജീവിതതുറകളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ നേട്ടങ്ങളുടെയും അതുണ്ടാക്കിയ വിശ്വാസ്യതയുടെയും പശ്ചാത്തലത്തില്‍ വേണം പുതിയ ബജറ്റിലെ പ്രഖ്യാപനങ്ങളെ നോക്കിക്കാണാന്‍.
ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍ പല അപ്രിയ യാഥാര്‍ഥ്യങ്ങളും മറച്ചുവെക്കാറുണ്ട്. ഉയര്‍ന്ന വളര്‍ച്ച ഉയര്‍ന്ന ജീവിതഗുണമേന്മ ഉറപ്പാക്കുമെന്നോ അസമത്വം ഇല്ലാതാക്കുമെന്നോ പറയാനാവില്ല. ഇക്കാര്യം കേരളത്തെ സംബന്ധിച്ചും ഏറക്കുറെ ശരിയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉയരുന്നതിനനുസരിച്ച് അസമത്വവും വളരുന്നുണ്ട് എന്ന തിരിച്ചറിവാണ് കൃഷി-അനുബന്ധമേഖലകള്‍, മത്സ്യബന്ധനം, പരമ്പരാഗത വ്യവസായങ്ങള്‍, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകള്‍ക്കും ക്ഷേമപെന്‍ഷനുകള്‍, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, കുടിവെള്ളം, ഭവന നിര്‍മാണം തുടങ്ങിയ പരിപാടികള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഈ മേഖലകളില്‍ അതിന്റെ സദ്ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തു. കേരളത്തെ സമഗ്ര സാമൂഹിക സുരക്ഷയുടെ മാതൃകാ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ തുടര്‍ച്ച പുതിയ ബജറ്റിലും കാണാം. എല്ലാ ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചിരിക്കുന്നു. അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പ്രതിഫലം ഗണ്യമായി ഉയര്‍ത്തിയിരിക്കുന്നു. ഇതുവരെ ക്ഷേമനിധി ഏര്‍പ്പെടുത്താത്ത തൊഴില്‍ മേഖലകളില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ഒന്നര ലക്ഷത്തിലധികം ചെറുപ്പക്കാര്‍ പണിയെടുക്കുന്ന അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഈ മേഖലയിലെ അധ്യാപക -അനധ്യാപക ജീവനക്കാര്‍ക്ക് ഇപ്പോള്‍ പെന്‍ഷനടക്കം ഒരാനുകൂല്യവും ലഭ്യമല്ല. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേമനിധി സംവിധാനത്തിനുള്ള എല്ലാ സാധ്യതയും ഈ മേഖലക്കാണ്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയെ കൂടുതല്‍ ശക്തിപ്പെടുത്താനും കൂടുതല്‍ കുടുംബങ്ങള്‍ക്ക് അംഗത്വം നല്‍കാനുമുള്ള നീക്കവും ഇതോടൊപ്പം കാണേണ്ടതാണ്.
ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങളിലൊന്ന് വിലക്കയറ്റമാണ്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം വിലനിയന്ത്രണം എടുത്തുകളഞ്ഞതും ഭക്ഷ്യവിലക്കയറ്റവും കേരളത്തെയും ബാധിക്കുന്നുണ്ട്. വിലനിയന്ത്രണത്തില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവെക്കുന്ന റേഷന്‍ സംവിധാനം, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രഖ്യാപിച്ചിരിക്കുന്ന സമഗ്രപരിപാടി ഒരു പുതിയ കാല്‍വെപ്പാണ്. അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് കൂടി അധികമായി രണ്ട് രൂപക്ക് അരി നല്‍കുന്ന പരിപാടി കൂടി ചേരുമ്പോള്‍ അവശ്യസാധനങ്ങളുടെ വില നിയന്ത്രിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിയും. സംസ്ഥാന സര്‍ക്കാറിന്റെ വിശ്വാസ്യതയെ ഉയര്‍ത്തി നിര്‍ത്തുന്ന ഒരു ഘടകം  വൈദ്യുതി,വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ വലിയ വിജയമാണ്. നിരക്ക് വര്‍ധനയും പവര്‍ക്കട്ടും ഇല്ലാതെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നമ്മുടെ വൈദ്യുത മേഖല കടന്നുപോയത്. എന്നാല്‍, പ്രസരണ നഷ്ടം കുറക്കുന്നതിലും സ്ഥാപിതശേഷി വര്‍ധിപ്പിക്കുന്നതിലും അഭിമാനകരമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയ നേട്ടം ഇതിനോടകം ദേശീയശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.
ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും പദ്ധതി അടങ്കലിലും പദ്ധതി ചെലവിലും വലിയ വര്‍ധനയാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തുണ്ടായത്. പദ്ധതി-പദ്ധതിയേതര പണം വകയിരുത്തുന്നതില്‍ ഇതേ സമീപനമാണ് പുതിയ ബജറ്റിലും കാണാന്‍ കഴിയുന്നത്.
ദാരിദ്ര്യത്തിന്റെ വിതരണമല്ല മറിച്ച് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉല്‍പാദനത്തിന്റെ ന്യായമായ പുനര്‍വിതരണമാണ് ഉണ്ടാവേണ്ടതെന്ന് പല വിദഗ്ധന്മാരും അഭിപ്രായപ്പെടാറുണ്ട്. ഉല്‍പാദനവളര്‍ച്ച പൊതുവിലും വ്യാവസായിക ഉല്‍പാദനവളര്‍ച്ച വിശേഷിച്ചും സൂചിപ്പിക്കുന്നത് കേരളത്തില്‍ ഇത്തരമൊരു മാറ്റം സംഭവിക്കുന്നുണ്ടെന്നാണ്. എന്നാല്‍, നിക്ഷേപത്തിലും ഉല്‍പാദനത്തിലുമുള്ള ഈ വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ നമ്മുടെ റോഡുകളുടെയും പശ്ചാത്തലസൗകര്യങ്ങളുടെയും കാര്യത്തില്‍ വലിയ വികസനം ആവശ്യമാണ്.  ഇതുമായി ബന്ധപ്പെട്ട പുനരധിവാസം അടക്കമുള്ള ചെലവുകള്‍ക്ക് വന്‍തോതില്‍ വിഭവം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന 40,000 കോടിയുടെ പാക്കേജ് ഈ ബജറ്റിന്റെ പ്രത്യേകതയാണ്.
സംസ്ഥാനസര്‍ക്കാറിന്റെ ധനകാര്യ പരിമിതിയെ അതിജീവിക്കാന്‍ ഇസ്‌ലാമികബാങ്കിങ്ങിന്റെയും ഇതര ധനകാര്യസ്ഥാപനങ്ങളുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഇവിടെ ശ്രമം.
ബജറ്റിലെ വൈവിധ്യമാര്‍ന്ന പ്രഖ്യാപനങ്ങള്‍  എത്രമാത്രം പ്രായോഗികമാണ് എന്ന സംശയം ന്യായമാണ്. അതിനുള്ള ഉത്തരം കേരളത്തിന്റെ ധനകാര്യഭരണത്തില്‍ സമീപകാലത്തുണ്ടായ വലിയ മാറ്റം തന്നെയാണ്. നികുതി-നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മുന്‍കാല റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രകടനമാണ് സാധ്യമായത്. ട്രഷറി അടച്ചിടാതെയും ഓവര്‍ഡ്രാഫ്റ്റില്ലാതെയും പെന്‍ഷനുകളും ക്ഷാമബത്തയും കരാര്‍ബില്ലുകളും കുടിശ്ശികയാക്കാതെയും ധനകാര്യരംഗത്തെ സമൃദ്ധിയിലേക്ക് നയിച്ച ധനമന്ത്രിയുടെ വാക്കുകളെ വിശ്വസിക്കാതിരിക്കാന്‍ ഒരു ന്യായവും കാണുന്നില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ